Breaking News

ഖത്തര്‍ വിമാനത്താവളങ്ങള്‍ പുതിയ പാര്‍ക്കിംഗ് നിരക്കുകള്‍ ഏര്‍പ്പെടുത്തി, നവംബര്‍ 1 മുതല്‍ കര്‍ബ്സൈഡ് ആക്സസ് നിയന്ത്രിക്കും

 

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ വിമാനത്താവളങ്ങളില്‍ പാര്‍ക്കിംഗ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി. പുതിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

നാളെ മുതല്‍ കര്‍ബ്‌സൈഡ് ആക്‌സസ് നിയന്ത്രിക്കുന്നതിനാല്‍ എച്ച്ഐഎയിലും ഡിഐഎയിലും എയര്‍പോര്‍ട്ട് കാര്‍ പാര്‍ക്കിംഗില്‍ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്രക്കാരെ ഇറക്കാനും കയറ്റാനും കഴിയൂ.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഹ്രസ്വകാല കാര്‍ പാര്‍ക്ക്: പരമാവധി 30 മിനിറ്റ് കാലയളവിലേക്ക് 25 റിയാലാണ് ചാര്‍ജ്. അതിനുശേഷം ഓരോ 15 മിനിറ്റിനും 100 റിയാല്‍ എന്ന തോതില്‍ ചാര്‍ജ് ഈടാക്കും.

ലോംഗ് ടേം കാര്‍ പാര്‍ക്ക്: പരമാവധി 60 മിനിറ്റ് കാലയളവിലേക്ക് 25 റിയാലും അതിനുശേഷം ഓരോ 15 മിനിറ്റിനും 100 റിയാലുമായിരിക്കും ചാര്‍ജ്. കാര്‍ പാര്‍ക്ക് മുതല്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വരെ സൗജന്യ ഷട്ടില്‍ ബസുകള്‍ ലഭ്യമാണ്.

ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട അറൈവല്‍സ് കാര്‍ പാര്‍ക്ക്: പരമാവധി 30 മിനിറ്റിന് 25 റിയാലും അതിനുശേഷം ഓരോ 15 മിനിറ്റിനും 100 റിയാലുമായിരിക്കും.

ഫിഫ 2022 ലോകകപ്പിനുള്ള ഫുട്‌ബോള്‍ ആരാധകര്‍ നാളെ മുതല്‍ എത്തിത്തുടങ്ങുന്ന പശ്ചാത്തലത്തില്‍ എല്ലാ യാത്രക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയും സൗകര്യവും സംരക്ഷിക്കുന്നതിനും സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് ഇതെന്ന് വിമാനത്താവളങ്ങളില്‍ നിന്നുള്ള സംയുക്ത പത്രക്കുറിപ്പില്‍ പറയുന്നു.

മൊവാസലാത്തിന്റെ ലിമോസിനുകള്‍, ടാക്സികള്‍, ചലനശേഷി കുറവുള്ളവര്‍ക്കുള്ള അംഗീകൃത വാഹനങ്ങള്‍, ഖത്തര്‍ എയര്‍വേയ്സ് ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍, തിരഞ്ഞെടുത്ത എയര്‍പോര്‍ട്ട് ബസ് ഷട്ടിലുകള്‍ എന്നിവയ്ക്ക് മാത്രമേ ആഗമനത്തിനും പുറപ്പെടുന്നതിനുമുള്ള കര്‍ബ്സൈഡുകളിലേക്കുള്ള പ്രവേശനം ലഭ്യമാകൂ.

വിമാനത്താവളത്തെയും നഗരത്തെയും തടസ്സമില്ലാതെ ബന്ധിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഗതാഗത ഓപ്ഷനുകള്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബസ് പവലിയന്‍, ടാക്‌സി പവലിയനുകള്‍, മെട്രോ സ്റ്റേഷനുകള്‍, കാര്‍ പാര്‍ക്കുകള്‍, കാര്‍ വാടകയ്ക്കെടുക്കല്‍, ലിമോസിന്‍ സേവനങ്ങള്‍ എന്നിവയെല്ലാം എയര്‍പോര്‍ട്ടിന്റെ ആഗമന, പുറപ്പെടല്‍ ഹാളില്‍ നിന്ന് നടക്കാവുന്ന ദൂരത്തില്‍ ലഭിക്കും. എല്ലായ്പ്പോഴും എന്നപോലെ, 24 മണിക്കൂറും യാത്രക്കാരെ സഹായിക്കാന്‍ എയര്‍പോര്‍ട്ട് സ്റ്റാഫ് ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!