Breaking News

സഹ ഹദീദ് ആര്‍ക്കിടെക്റ്റുകള്‍ രൂപകല്‍പ്പന ചെയ്ത 27 ടെന്റുകള്‍ അഭയാര്‍ത്ഥികള്‍ക്കും കുടിയൊഴിപ്പിക്കപ്പെട്ട കമ്മ്യൂണിറ്റികള്‍ക്കും സംഭാവന ചെയ്യും

അമാനുല്ല വടക്കാങ്ങര

ദോഹ: സഹ ഹദീദ് ആര്‍ക്കിടെക്റ്റുകള്‍ രൂപകല്‍പ്പന ചെയ്ത 27 ടെന്റുകള്‍ അഭയാര്‍ത്ഥികള്‍ക്കും കുടിയൊഴിപ്പിക്കപ്പെട്ട കമ്മ്യൂണിറ്റികള്‍ക്കും സംഭാവന ചെയ്യുമെന്ന് എജ്യുക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്‍, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ജനറേഷന്‍ അമേസിംഗ് ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി പ്രഖ്യാപിച്ചു. ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ അല്‍ മിസ്‌നദാണ് പ്രഖ്യാപനം നടത്തിയത്.

ദോഹയില്‍ നടക്കുന്ന ഫിഫ ഫാന്‍ ഫെസ്റ്റിവലിനുള്ളിലെ സഹ ഹദീദ് റെപ്ലിക്ക ടെന്റില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ് ടൂര്‍ണമെന്റിനപ്പുറം ലോകത്തെമ്പാടും ശാശ്വതമായ സ്വാധീനം ഉണ്ടെന്ന് പ്രായോഗികമായി ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷനും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിക്കും ടെന്റുകള്‍ സംഭാവന നല്‍കുന്നത്.

പാക്കിസ്ഥാനിലും തുര്‍ക്കിയിലും നൂറുകണക്കിന് പാകിസ്ഥാന്‍, സിറിയന്‍ കുട്ടികള്‍ക്കായി മൂന്ന് സഹ ഹദീദ് ടെന്റുകള്‍ നിലവില്‍ സ്‌കൂളുകളായി ഉപയോഗിക്കുന്നു. പുതുതായി സംഭാവന ചെയ്യുന്ന ടെന്റുകള്‍ സിറിയ, തുര്‍ക്കി, യെമന്‍ എന്നിവിടങ്ങളിലെ കുടിയൊഴിപ്പിക്കപ്പെട്ട കമ്മ്യൂണിറ്റികള്‍ക്കായി സ്‌കൂളുകള്‍, ക്ലിനിക്കുകള്‍, താല്‍ക്കാലിക അഭയ കേന്ദ്രം എന്നിവയായി ഉപയോഗിക്കും.

 

പതിനഞ്ച് ടെന്റുകള്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന് നല്‍കും, അതില്‍ 10 എണ്ണം സ്‌കൂളുകളായും അഞ്ചെണ്ണം തുര്‍ക്കിയിലും യെമനിലും ആരോഗ്യ ക്ലിനിക്കുകളായി പ്രവര്‍ത്തിക്കും. സിറിയയില്‍, ഖത്തര്‍ റെഡ് ക്രസന്റിന് 12 ടെന്റകള്‍ ലഭിക്കും, അത് സിറിയയിലെ കുടിയൊഴിപ്പിക്കപ്പെട്ട കമ്മ്യൂണിറ്റികള്‍ക്ക് അഭയകേന്ദ്രമായി വര്‍ത്തിക്കും.