Breaking News

ചെക്ക് തട്ടിപ്പിന് ഇരയായയാള്‍ക്ക് 2 മില്യണ്‍ റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി ഉത്തരവ്

ദോഹ: ഗ്യാരണ്ടിയായി നല്‍കിയ ചെക്കില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് ജയിലിലടയ്ക്കപ്പെടുകയും പിഴ ചുമത്തപ്പെടുകയും യാത്രാ വിലക്ക് നേരിടുകയും ചെയ്ത വ്യക്തിക്ക് 2 മില്യണ്‍ റിയാലിന് നഷ്ടപരിഹാരം നല്‍കാന്‍ ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഉത്തരവ് .
പ്രമുഖ അരബി ദിനപത്രമായ അല്‍ ഷര്‍ഖ് റിപ്പോര്‍ട്ട് പ്രകാരം ഒരു വാഹനം വാങ്ങുന്നതിനായി 162,000 റിയാലിന്റെ വായ്പാ തുകയ്ക്ക് ഒരു ഫിനാന്‍സിംഗ് കമ്പനിയുടെ ഗ്യാരണ്ടറായി പ്രവര്‍ത്തിക്കാന്‍ തന്റെ മുന്‍ ബിസിനസ്സ് പങ്കാളിയും ദീര്‍ഘകാല സുഹൃത്തുമായ ആളോട് ആവശ്യപ്പെട്ടുവെത്ര. ഗ്യാരണ്ടി എന്ന നിലയില്‍, ഇര സുഹൃത്തിന് ഒരു ബ്ലാങ്ക് ചെക്ക് നല്‍കി. എന്നാല്‍ ആ ചെക്കില്‍ കൃത്രിമം കാണിക്കുകയും 28.5 മില്യണ്‍ റിയാലിന്റെ ചെക്ക് തട്ടിപ്പിന് തന്റെ മുന്‍ സുഹൃത്ത് തനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

ഇരയെ വിചാരണ ചെയ്ത് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കുറ്റക്കാരനാണെന്ന് വിധിച്ചു. മൂന്ന് വര്‍ഷം തടവും, യാത്രാ വിലക്കും, ഒരു ലക്ഷം റിയാലിന്റെ ജാമ്യവും വിധിച്ചു.
എന്നാല്‍ ഇരയുടെ അഭിഭാഷകന്‍ നല്‍കിയ അപ്പീലില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു. ചെക്കിലെ എഴുത്ത് ഇരയുടെ കൈയക്ഷരത്തിന് സമാനമല്ലെന്നും, മൂല്യം 28.5 മില്യണ്‍ റിയാലായി വ്യാജമായി എഴുതിയിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ഇരയെ കുറ്റവിമുക്തനാക്കുകയും കുറ്റവാളി ഇരയ്ക്ക് നഷ്ടപരിഹാരമായി 2 മില്യണ്‍ റിയാല്‍ നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.