Uncategorized

ഖത്തറില്‍ വിദേശികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത അനുവദിക്കുന്ന കരട് നിയമത്തിന് ഖത്തര്‍ കാബിനറ്റ് അംഗീകാരം നല്‍കി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ വിദേശികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത അനുവദിക്കുന്ന കരട് നിയമത്തിന് ഖത്തര്‍ കാബിനറ്റ് അംഗീകാരം നല്‍കി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭ യോഗമാണ് നിര്‍ണായകമായ തീരുമാനമെടുത്തത്. ഖത്തറിലെ വിദേശി നിക്ഷേപം വര്‍ദ്ധിപ്പിക്കുവാനും വ്യാപാരം വികസിപ്പിക്കുവാനും സഹായകമായ തീരുമാനമാണിത്.

ഖത്തറി ഇതര മൂലധനത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ നിക്ഷേപം നിയന്ത്രിക്കുന്ന 2019 ലെ നിയമ നമ്പര്‍ (1) ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന കരട് നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കി.

ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റുചെയ്തിരിക്കുന്ന ഖത്തറി ഷെയര്‍ഹോള്‍ഡിംഗ് കമ്പനികളുടെ മൂലധനത്തിന്റെ 100% വരെ ഖത്തറി ഇതര നിക്ഷേപകര്‍ക്ക് സ്വന്തമാക്കാന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 7 ന്റെ ഭേദഗതി കരട് നിയമത്തില്‍ ഉള്‍പ്പെടുന്നു.

ഖത്തര്‍ നടപ്പാക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള ധനമന്ത്രിയുടെ കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.

ഖത്തറിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപമൊഴുകുവാന്‍ ഈ തീരുമാനം സഹായകമാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. നിവലില്‍ ചില പ്രത്യേക പദ്ധതികളിലും ഏരിയകളിലും വിദേശികള്‍ക്ക് 100 ശതമാനം നിക്ഷേപം അനുവദിക്കുന്നുണ്ട്. ഇത് മിക്കവാറും റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടാണ് .

കമ്പനികളില്‍ 51, 49 ശതമാനം എന്ന അനുപാതത്തിലാണ് സ്വദേശി വിദേശി നിക്ഷേപം അനുവദിച്ചിരുന്നത്. ഇവിടെയാണ് പുതിയ കരട് നിയമം കാര്യമായ മാറ്റം വരുത്തുക.

Related Articles

Back to top button
error: Content is protected !!