Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണം: ഇന്‍കാസ് ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: സ്വര്‍ണ്ണകടത്ത് കേസ്സിലെ മുഖ്യപ്രതി കോടതിയിലും മാധ്യമ സമക്ഷത്തിലും നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടേയും കുടുബാംഗങ്ങളുടെയും മുന്‍ മന്ത്രി ഉള്‍പ്പടെയുള്ള കൂട്ടാളികളുടെയും കൂടുതല്‍ പങ്ക് പുറത്തുവന്ന ഈ വെളിപ്പെടുത്തലുകളിലൂടെ കേരള ജനത അപമാനിതരായിരിക്കുകയാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവ് പി ടി തോമസ്സും, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിയമസഭക്ക് അകത്തും പുറത്തുമായി പല ആവര്‍ത്തി ചര്‍ച്ചചെയ്തു വെളിച്ചത്തുകൊണ്ടുവന്ന ഒരു വന്‍ കള്ളക്കടത്തു കേസ്സില്‍ ഒരു മുഖ്യമന്ത്രി ഉള്‍പ്പെടുന്നത് ആധുനിക രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. കേസ്സന്വേഷണത്തെ ദുര്‍ബലമാക്കാനുള്ള ബിജെപി-സിപിഎം അന്തര്‍ധാര മുഖ്യപ്രതിയുടെ പുതിയ വെളിപ്പെടുത്തലോടെ പൊളിഞ്ഞുപോയതായും ഇന്‍കാസ് ഖത്തര്‍ ആരോപിച്ചു.

കുറ്റാരോപിതരേയും , സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരേയും വീണ്ടും സര്‍ക്കാരുദ്യോഗങ്ങളില്‍ തിരുകി കയറ്റുന്ന മുഖ്യമുന്ത്രി അഴിമിതിക്കാരെയും കള്ളക്കടത്തുകാരെയും പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്.പുതിയ ആരോപണങ്ങളുടെ പാശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്തു തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ് .

39 ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ സൊളാര്‍ തട്ടിപ്പ് നായികയെ ഉയര്‍ത്തി കാട്ടി രാഷ്ട്രീയ സദാചാരത്തിന്റെ മുഴുവന്‍ അതിര്‍വരമ്പുകളും ലംഘിച്ച് മുന്‍ മുഖ്യമന്ത്രിക്കെതിരെ കള്ളക്കേസുകള്‍ സൃഷ്ടിക്കാന്‍ കൂട്ടു നിന്നത് സിപിഎമ്മും ഇടതുപക്ഷവുമാണ്.

മുന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആക്ഷേപങ്ങളുടെ കള്ളത്തരം കണ്ടെത്തിയ കോടതി ഹര്‍ജികാരനായ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന് പിഴയിട്ടതും ഉമ്മന്‍ ചാണ്ടിക്ക് കോടതിചെലവ് നല്‍കാന്‍ വിധിച്ചതും കേരള ജനത കണ്ടതാണ്.

വിലകയറ്റവും, തൊഴിലില്ലായ്മയും, തടയാവാനാവതെ, വര്‍ദ്ധിച്ചുവരുന്ന അക്രമണങ്ങളും, കൊലപാതകങ്ങളും, പീഡനങ്ങളും, ക്രമാതീതമായ ആത്മഹത്യകളും പിണറായി ഭരണത്തിന്‍ കീഴില്‍ തകരുന്ന കുടുംബങ്ങളുടെയും , തകരുന്ന സമൂഹത്തിന്റെയും നേര്‍ സാക്ഷൃങ്ങളാണ്.

സമൂഹത്തിന്റെ തകര്‍ച്ചയില്‍ മുഖം തിരിഞ്ഞിരിക്കുന്ന മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും കെ റയില്‍ വഴി ലഭ്യമാകുന്ന കമ്മീഷന്‍ മാത്രമാണ് ലക്ഷ്യം. വികസനം മുരടിപ്പിച്ച് കേരളത്തിന്റെ വികസന സങ്കല്‍പങ്ങളേയും, സാദ്ധ്യതകളേയും ഒരു മഞ്ഞകുറ്റിയില്‍ കെട്ടിയിട്ട് തൊഴിലില്ലാത്ത ചെറുപ്പക്കാരെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയും മുന്നണിയും പുതിയവെളിപ്പെടുത്തലോടെ യു.ഡി.എഫി ന്റെ തെളിവ് സഹിതമുള്ള ആരോപണങ്ങളെ ഇനിയും വിസ്മരിക്കുന്നത് കേരള ജനത പൊറുക്കില്ല.

ഏത് വിധേനേയും രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താമെന്ന സ്റ്റാലിനിസ്റ്റ് തന്ത്രങ്ങളുടെ വക്താക്കള്‍ക്ക് കിട്ടിയ കനത്ത അടിയാണ് പുതിയ വെളിപ്പെടുത്തലുകള്‍.
സംശയത്തിന്റെ നിഴലില്‍ തലകുനിച്ച് അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന മുഖ്യമന്ത്രി കേരള ജനതക്കു അപമാനാണെന്നും മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണത്തെ നേരിടമെന്നും ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Related Articles

Back to top button