Breaking News

ഖത്തറില്‍ എഴുപതിനായിരത്തിലധികം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയതായി ആരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഇതിനകം എഴുപതിനായിരത്തിലധികം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയതായും ഗുരുതരമായ യാതൊരു പാര്‍ശ്വ ഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസല്‍മാനി അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും ബൂസ്റ്റര്‍ ഡോസിനെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ടെലിവിഷന്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധികാരിക സോര്‍സുകളില്‍ നിന്ന് മാത്രമേ വാര്‍ത്തകള്‍ സ്വീകരിക്കാവൂവെന്നും ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഖത്തറില്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കിയത്. എഴുപതിനായിരം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയിട്ടും ഗുരുതരമായ പാര്‍ശ്വ ഫലങ്ങളോോ ആശുപത്രി അഡ്മിഷനുകളോ മരണമോ റിപ്പോര്‍ട്ട് ചെയ്തില്ല എന്നത് പഠനങ്ങളുടെ കണ്ടെത്തലുകളെ ശരിവെക്കുന്നതാണ് .

വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് 6 മാസംകഴിയുന്നതോടെ വൈറസ് പ്രതിരോധ ശേഷി കുറയുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കോവിഡ് വൈറസിനെതിരെ ഉയര്‍ന്ന തോതില്‍ സംരക്ഷണം തുടരുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബൂസ്റ്റര്‍ ഡോസിനുള്ളള അപ്പോയിന്റ്‌മെന്റ് വൈകിപ്പിക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ക്രിയാത്മകമായ വാക്‌സിനേഷന്‍ കാമ്പയിനും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ചതാണ് ഖത്തറില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുവാന്‍ സഹായകമായതെന്നും ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ളവര്‍ വാക്‌സിനെടുക്കാന്‍ താമസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2021 സെപ്റ്റംബര്‍ 15 മുതലാണ് ഖത്തറില്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി തുടങ്ങിയത്.