Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

സുപ്രീം കമ്മറ്റിയുടെ ഫാന്‍ ലീഡര്‍ പ്രോഗ്രാമില്‍ ശ്രദ്ധേയ സാന്നിധ്യമായി മലപ്പുറത്തു നിന്നൊരു യുവാവ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കായിക ലോകം കാത്തിരിക്കുന്ന ഫിഫ 2022 ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സംഘടിപ്പിക്കുന്ന ഫാന്‍ ലീഡര്‍ പ്രോഗ്രാമില്‍ ശ്രദ്ധേയ സാന്നിധ്യമായി മലപ്പുറത്തു നിന്നൊരു യുവാവ് . മലപ്പുറം ആനക്കയം സ്വദേശി ജാമിര്‍ വലിയ മണ്ണിലാണ് ഫിഫ 2022 ന്റെ തയ്യാറെടുപ്പ് വിശേഷങ്ങള്‍ ലോകത്തെമ്പാടുമുള്ള കളിയാരാധകരിലേക്കെത്തിക്കുന്നതിനായി സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഖത്തറിലെത്തിച്ച 40 അംഗ സംഘത്തിലെ ഏക മലയാളി . കാല്‍പന്തുകളിയുടെ നാട്ടില്‍ നിന്നും ലോകകപ്പിന്റെ വികാരങ്ങളും ആവേശവും പ്രചരിപ്പിക്കാന്‍ ലഭിച്ച അവസരം മഹാഭാഗ്യമായാണ് കാണുന്നതെന്നും കാല്‍പന്തുകളിയാരാധകര്‍ക്ക് സവിശേഷമായ അനുഭവമാണ് ഖത്തര്‍ സമ്മാനിക്കുകയെന്നും ജാമിര്‍ അഭിപ്രായപ്പെട്ടു.


മലപ്പുറത്തുനിന്നുളള ഏതൊരു ചെറുപ്പക്കാരനേയും പോലെ കളിയാവേശം ജാമിറിന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് .സെവന്‍സായാലും ലെവന്‍സായാലും ഗാലറിയെ ഇളക്കി മറിക്കുന്ന കളിയാവേശം എന്നും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ഫുട്‌ബോള്‍ വേദികളില്‍ ആരാധകരുടെയിടയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. കഴിഞ്ഞ ദിവസം ദോഹയിലെത്തിയ 30 രാജ്യങ്ങളില്‍ നിന്നുളള്ള 40 അംഗങ്ങളിലെ ഏക മലയാളിയാണ് ജാമിര്‍. ഇന്ത്യക്കാരായി മുമ്പൈയില്‍ നിന്നും രണ്ട് യുവാക്കളും സംഘത്തിലുണ്ട്.


2019 ല്‍ യു. എ. ഇ. യില്‍ നടന്ന ഏഷ്യന്‍ കപ്പിന്റെ പ്രമോഷന്റെ ഭാഗമായി പ്‌ളേ മേക്കേര്‍സില്‍ ചേര്‍ന്നാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫാന്‍ കാമ്പയിനില്‍ ഭാഗമായത്. അറുനൂറിലധികം പ്‌ളേ മേക്കേര്‍സാണ് അന്നുണ്ടായിരുന്നത്. പ്‌ളേ മേക്കേര്‍സില്‍ നടന്ന മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെ രംഗത്ത് കൂടുതല്‍ സജീവമായി. ആ വര്‍ഷം തന്നെ ഫിഫ ഫാന്‍ മൂവ്‌മെന്റില്‍ സെലക് ഷന്‍ ലഭിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ഫാന്‍സ് വീഡിയോയും മറ്റും ആരാധകരിലേക്കെത്തിക്കുകയും കളിയുടെ വികാരം മാധ്യമങ്ങളില്‍ സജീവമായി നിലനിര്‍ത്തുകയുമാണ് ഫാന്‍ മൂവ്‌മെന്റിന്റെ പ്രധാന ജോലി. ഫിഫയുടെ വിവിധ പ്‌ളാറ്റ് ഫോമുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഏതാണ് കൂടുതല്‍ കാര്യക്ഷമമെന്ന് കണ്ടെത്തുകയും ചെയ്താണ് ഫാന്‍ മൂവ്‌മെന്റ് പ്രവര്‍ത്തിക്കുന്നത്.


യു. എ. ഇ. പ്രോ ലീഗ്, 2019 ലെ ഫിഫ ക്‌ളബ്ബ് കപ്പ്, ഫിഫ ദ ബെസ്റ്റ് അവാര്‍ഡ് തുടങ്ങിയ വിവിധ പരിപാടികളില്‍ പങ്കെടുത്ത ജാമിര്‍ പല ഫുട്‌ബോള്‍ ഇതിഹാസങ്ങളേയും നേരില്‍ കാണാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയാണ്.


ഫിഫ 2022 ഖത്തര്‍ ലോക കപ്പിന്റെ ഒരുക്കങ്ങളും സംവിധാനങ്ങളും നേരില്‍ കണ്ട് ലോകത്തെമ്പാടുമുള്ള കളിയാരാധകരിലേക്കെത്തിക്കുന്നതിനാണ് സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഫാന്‍ ലീഡര്‍ പ്രോഗ്രാമൊരുക്കിയത്. ലോക കപ്പിന്റെ മുന്നോടിയായി ഇന്ന് ഖത്തറില്‍ നടക്കുന്ന പ്രഥമ ഫിഫ അറബ് കപ്പിന്റെ കിക്കോഫിനും സാക്ഷ്യം വഹിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ജാമിര്‍ പറഞ്ഞു.

കഴിഞ്ഞ  7 വര്‍ഷമായി യു. എ. ഇ.യില്‍ എക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ജാമിര്‍. നിംശയാണ് ഭാര്യ.

Related Articles

Back to top button