Breaking News

ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആദ്യ ആഴ്ചയില്‍ ഏഴായിരത്തിലധികം വിമാനങ്ങള്‍ ഖത്തറിലെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ: നവംബര്‍ 20 ന് ഖത്തറില്‍ ഫിഫ 2022 ലോകകപ്പ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ആഴ്ചയില്‍ ഏഴായിരത്തിലധികം വിമാനങ്ങള്‍ ഖത്തറിലെത്തിയതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ടൂര്‍ണമെന്റിന്റെ കിക്കോഫിന് ശേഷം ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ വ്യോമഗതാഗതം ഗണ്യമായി വര്‍ധിച്ചു. .

പല ഗള്‍ഫ് വിമാനക്കമ്പനികളും ഖത്തറിലേക്ക് ഷട്ടില്‍ ഫ്‌ളൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതായി ക്യുസിഎഎ പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ, ടൂര്‍ണമെന്റ് ആരാധകര്‍ക്ക് സംയോജിത വിമാന ഗതാഗതം നല്‍കുന്നതിനായി അറബ് രാജ്യങ്ങളില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള എയര്‍ലൈനുകള്‍ ദോഹയിലേക്കുള്ള അവരുടെ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

ജര്‍മ്മന്‍ ലുഫ്താന്‍സ, എയര്‍ ഫ്രാന്‍സ്, ഫിന്നെയര്‍, കെഎല്‍എം എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളും തെക്കേ അമേരിക്കയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള വിമാനക്കമ്പനികളും ഖത്തറിലേക്ക് പതിവ്, ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍ ആരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു.

ദോഹ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയന്‍ (എഫ്ഐആര്‍) സജീവമാക്കിയതോടെ ഖത്തറിലെ വ്യോമഗതാഗതത്തിന്റെ വികസനം തുടരുകയാണെന്ന് പ്രസ്താവന സൂചിപ്പിച്ചു. ഇത് കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമമായ വ്യോമഗതാഗതം ഉറപ്പുവരുത്തുകയും വിമാനങ്ങള്‍ ഖത്തറിലേക്ക് എത്തിച്ചേരുന്നതിനും പുറപ്പെടുന്നതിനുമുള്ള ശേഷിയും എയര്‍ റൂട്ടുകളും വര്‍ദ്ധിപ്പിക്കുകയും ചെയ്തതായി പ്രസ്താവന വ്യക്തമാക്കി.

 

 

Related Articles

Back to top button
error: Content is protected !!