Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്‍കാസ് – ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രിയങ്ക ഗാന്ധി എംപി യ്ക്ക് നിവേദനം സമര്‍പ്പിച്ചു

ദോഹ : ഖത്തറില്‍ ഇന്ത്യന്‍ സ്‌ക്കൂളുകളില്‍ കെജി വണ്‍ മുതല്‍ പ്ലസ്ടു വരെ സ്‌കൂള്‍ സീറ്റിന്റെ അപര്യാപ്തത ഖത്തര്‍ പ്രവാസികളായ കുടുംബങ്ങളുടെ നീറുന്ന പ്രശ്‌നമാണ്.മറ്റ് ജിസിസി രാജ്യങ്ങളിലൊക്കെ എംബസിയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്ളപ്പോള്‍ ഖത്തറില്‍ അത്തരത്തില്‍ ഉള്ള ഒരു സംവിധാനത്തിന്റെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഖത്തര്‍ ഗവണ്‍മെന്റ് ആവശ്യമായ സ്ഥലവും, വെള്ളവും, വൈദ്യുതിയും നല്‍കാന്‍ തയ്യാറായിട്ടു പോലും എംബസിയുടെ ഭാഗത്ത് നിന്ന് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിന് അനുഗുണമായ നിലപാട് ഇല്ലാത്തതിനാല്‍ നിരവധി രക്ഷിതാക്കള്‍ മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും, ഈ വിഷയങ്ങള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം പിയ്ക്ക് അവരുടെ മുക്കം ഓഫീസില്‍ വെച്ച് നിവേദനം സമര്‍പ്പിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ആണു ജോലി ചെയ്യുന്നത്. അതില്‍ ഭൂരിപക്ഷവും മലബാറില്‍ നിന്നുള്ള മലയാളികള്‍ ആണ്.കോഴിക്കോട്,വയനാട്, കണ്ണൂര്‍,മലപ്പുറം ,കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍ കോഴിക്കോട് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയും, കണ്ണൂര്‍ എയര്‍ പോര്‍ട്ടിനെയുമാണു ആശ്രയിക്കുന്നത്. ഈ വിമാനത്താവളങ്ങളില്‍ വിദേശ വിമാന സര്‍വീസുകള്‍ കുറവാണ്. അതിനാല്‍, ഈ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ നേരിട്ടുള്ള ഇന്ത്യയില്‍ നിന്നുള്ളതും വിദേശ വിമാന കമ്പനികളും കൂടി സര്‍വീസ് നടത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനായി ഇടപെടാന്‍ ഉള്ള നിവേദനവും സമര്‍പ്പിച്ചു. കൂടാതെ, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ കൂടുതലായുള്ള ഗള്‍ഫ് മേഖലകളില്‍ വെക്കേഷന്‍ സമയത്ത് നാട്ടിലേക്ക് പോകുവാന്‍ വളരെ ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരുന്ന സാഹചര്യം നിലവില്‍ ഉണ്ട്. ഈ തൊഴിലാളികള്‍ മക്കളുടെ സ്‌കൂള്‍ അവധി ഉള്‍പ്പെടുന്ന രീതിയില്‍ ടിക്കറ്റ് എടുക്കാന്‍ ഭാരിച്ച വിമാന ചാര്‍ജ് ആണ് എടുക്കുന്നത്. ആയതിനാല്‍, ആ മാസങ്ങളില്‍ നാട്ടിലേക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നു. അതിനാല്‍, വിമാന യാത്രയുമായി ബന്ധപ്പെട്ട മലബാറിലെ ഗള്‍ഫ് യാത്രികരുടെ കാര്യത്തില്‍ കേന്ദ്ര ഗവണ്മെന്റുമായി ബന്ധപ്പെട്ട് വേണ്ട ഇടപെടലുകള്‍ നടത്താന്‍ ഉള്ള നിവേദനം കൂടി നല്‍കി.

ഖത്തറില്‍ നിന്ന് മരണപ്പെട്ടുന്ന ഇന്ത്യക്കാരുടെ മൃതദ്ദേഹം നടപടികള്‍ പൂര്‍ത്തികരിച്ച് വളരെ പെട്ടെന്ന് നാട്ടില്‍ എത്തിക്കാന്‍ ഖത്തറിലും ഇന്ത്യയിലും ഏകജാലക സംവിധാനം നടപ്പാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് മുന്‍കൈ എടുക്കാന്‍ ഇടപെടലുകള്‍ നടത്താന്‍ ശ്രീമതി പ്രിയങ്കഗാന്ധി എംപിയോട് അഭ്യര്‍ത്ഥിച്ച് നിവേദനം നല്‍കി.പ്രവാസി വോട്ട് വിഷയത്തില്‍ ഇടപെട്ട് ഡിജിറ്റല്‍ യുഗത്തില്‍ വരാന്‍ പോവുന്ന 2026 കേരള നിയമസഭ, 2029 ലോകസഭ ഇലക്ഷന് ലോകത്തിന്റെ ഏത് കോണിലെയും പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയിലും ലോകസഭയിലും ഇടപെടലുകള്‍ നടത്താന്‍ ആവശ്യപ്പെട്ടും നിവേദനം നല്‍കി.
എംപിയ്ക്ക് നല്‍കിയ നിവേദനങ്ങളില്‍ വേണ്ട നടപടികള്‍
ഡല്‍ഹിയില്‍ എത്തിയശേഷം ലോകസഭ പ്രതിപക്ഷ നേതാവുമായും ,കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാരുമായും ,പാര്‍ട്ടിയുമായും സംസാരിച്ച് ലോകസഭയില്‍ വിഷയം അവതരിപ്പിക്കാമെന്നും നിവേദനങ്ങളുടെ അപ്‌ഡേറ്റ് കൃത്യമായി അറിയിക്കാമെന്നും എംപി ഉറപ്പ് നല്‍കി,കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട് ശ്രീ എപി അനില്‍ കുമാര്‍ എംഎല്‍എ, ഡിസിസി കോഴിക്കോട് പ്രസിഡണ്ട് ശ്രീ അഡ്വ കെ പ്രവീണ്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആണ് നിവേദനം കൈമാറിയത്. ഇന്‍കാസ് – ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡണ്ട് വിപിന്‍ പി കെ മേപ്പയ്യൂര്‍ നിവേദനം കൈമാറി. വര്‍ക്കിങ് പ്രസിഡണ്ട് ഗഫൂര്‍ ബാലുശേരി, വൈസ് പ്രസിഡണ്ട് അമീര്‍ കെടി, സെക്രട്ടറി സൗബിന്‍ ഇലഞ്ഞിക്കല്‍, ദീപക് വേണുഗോപാല്‍, സഫ്ദര്‍ ഹാഷിം എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button