Breaking News

എയര്‍പോര്‍ട്ടുകളില്‍ യൂസര്‍ ഡവലെപ്പ്‌മെന്റ്, ലാന്റിംഗ്, പാര്‍ക്കിംഗ് ഫീസ് തുടങ്ങിയവ വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. ഗപാഖ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ മള്‍ട്ടി ഇയര്‍ താരിഫ് പ്രൊപ്പോസല്‍ പ്രകാരം കേരളമടക്കമുള്ള എയര്‍പോര്‍ട്ടുകളിലെ യൂസര്‍ ഡെവലെപ്പ്‌മെന്റ് ഫീസ്, ലാന്റിംഗ്, ഹൗസിംഗ്, പാര്‍ക്കിംഗ് ഫീസ് തുടങ്ങിയവ 50 ശതമാനം മുതല്‍ 182 ശതമാനത്തോളം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

യൂസര്‍ ഡെവലെപ്പ്‌മെന്റ് ഫീസായി കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന അന്താരാഷ്ട യാത്രക്കാരില്‍ നിന്ന് നിലവിലെ നിരക്കായ 476/രൂപയില്‍ നിന്ന് ഉയര്‍ത്തി 1300/ രൂപയും ( വര്‍ദ്ധനവ് 173%) അഭ്യന്തര യാത്രക്കാരില്‍ നിന്ന് നിലവിലെ 213/ രൂപയില്‍ നിന്ന് 600/ രൂപയായും ഉയര്‍ത്താനാണ് പരിപാടിയെന്നാണറിയുന്നത്. ( വര്‍ദ്ധനവ് 182%) ഈ തുകയില്‍ 2026 വരെ ഓരോ വര്‍ഷവും 4% വര്‍ദ്ധനവും വരുത്തും.
കൊച്ചി നടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് 475/ രൂപയും അഭ്യന്തരയാത്രക്കാരില്‍ നിന്ന് 212/ രൂപയും ഈടാക്കും.
ലാന്റിംഗ്, ഹൗസിംഗ്, പാര്‍ക്കിംഗ് ഫീസ് തുടങ്ങിയവ 50 ശതമാനം വര്‍ദ്ധനവും വരുത്തും.
യൂസര്‍ ഫീ അടക്കമുള്ള എല്ലാ ഫീസുകളും വര്‍ദ്ധിപ്പിക്കുന്നത്, കരിപ്പൂരിന്റെ കാര്യത്തില്‍ നിക്ഷേപത്തിന്റെ 14% വും നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ കാര്യത്തില്‍ 12.52% റിട്ടേണ്‍ ലഭിക്കാനാണെന്നും താരിഫ് പ്രൊപ്പോസലില്‍ വ്യക്തമാക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1, 1178 കോടി രൂപയാണ് അധിക വരുമാനം ലക്ഷമിടുന്നത് .

കോവിഡില്‍ ഏറെ പ്രയാസപ്പെടുന്ന യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് പ്രവാസികള്‍ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.

2022 ഏപ്രില്‍ ഒന്ന് മുതല്‍ ഈ നിരക്കുകള്‍ ബാധകമാവുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഈ വിഷയം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തി ഫീസുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ച് കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, രാഹുല്‍ ഗാന്ധി അടക്കമുള്ള കേരളത്തിലെ ലേക്‌സഭാ, രാജ്യസഭാ എം.പിമാര്‍ക്ക് ഗപാഖ് നിവേദനം നല്‍കി.

പ്രവാസി സമൂഹം ഈ വിഷയം സജീവമായി പരിഗണിക്കണമന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഗപാഖിന്റെ നേതൃത്വത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസി സംഘടനകളുടെ ഓണ്‍ലൈന്‍ യോഗം വിളിക്കാനും തീരുമാനിച്ചു.

യോഗത്തില്‍ പ്രസിഡന്റ് കെ.കെ. ഉസ്മാന്‍ ആദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിക്കുകയും ചെയ്തു. കെ. മുഹമ്മദ് ഈസ, ഗഫൂര്‍ കോഴിക്കോട്, അന്‍വര്‍ സാദത്ത്, കരീം ഹാജി, അന്‍വര്‍ ബാബു വടകര, കോയ കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു.