Breaking News

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് മെയ് 9 മുതല്‍ 12 വരെ ദുബൈ വേള്‍ഡ് സെന്ററില്‍

അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ് ഭീഷണിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്ക്് ശേഷം ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ട്രാവല്‍ ആന്റ് ടൂറിസം എക്‌സ്‌പോ ആയ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് മെയ് 9 മുതല്‍ 12 വരെ ദുബൈ വേള്‍ഡ് സെന്ററില്‍ നടക്കും. ഫിഫ 2022 ലോക കപ്പിന് ആതിഥ്യമരുളുവാന്‍ ഖത്തര്‍ തയ്യാറെടുക്കുന്ന ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്. ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലയുമായി ബന്ധപ്പെട്ട് ഖത്തറില്‍ നിന്നും നിരവധി സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിന്റെ ഭാഗമാകും.

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് 2022 ‘അന്താരാഷ്ട്ര യാത്രയുടെയും ടൂറിസത്തിന്റെയും ഭാവി’ എന്ന വിഷയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. കോവിഡാനന്തര ലോകത്തെ ടൂറിസം സാധ്യതകളും സാഹചര്യങ്ങളുമാകും പ്രധാന ചര്‍ച്ചാ വിഷയം. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലയായിരുന്നു ട്രാവല്‍ ആന്റ് ടൂറിസം മേഖല.

1,500 പ്രദര്‍ശകരും 112 ആഗോള ലക്ഷ്യസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ 20,000 ല്ധികം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മെയ് 9 മുതല്‍ 12 വരെയുള്ള തത്സമയ ഷോയ്ക്ക് ശേഷം മെയ് 17, 18 തിയ്യതികളില്‍ എടിഎം വെര്‍ച്വലും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ , ദുബായിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന എടിഎമ്മിന്റെ 29-ാമത് പതിപ്പ് യുഎഇയുടെ വാര്‍ഷിക അറേബ്യന്‍ ട്രാവല്‍ വീക്കിന്റെ അവിഭാജ്യ ഘടകമായിരിക്കും.

‘അന്താരാഷ്ട്ര യാത്രയുടെയും വിനോദസഞ്ചാരത്തിന്റെയും ഭാവി’ എന്ന ഈ വര്‍ഷത്തെ പ്രമേയത്തിന് അനുസൃതമായി, എടിഎം 2022 വൈവിധ്യമാര്‍ന്ന ചര്‍ച്ചാസെഷനും ഇവന്റുകളും സംഘടിപ്പിക്കുന്നുണ്ട്. ഇത് ലോകമെമ്പാടുമുള്ള യാത്ര, ഗതാഗതം, വിനോദസഞ്ചാരം, ആതിഥ്യം, ഇവന്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായ പ്രൊഫഷണലുകള്‍ക്ക് നിലവിലെ ട്രെന്‍ഡുകള്‍ ചര്‍ച്ച ചെയ്യാനും ഈ മേഖലകളിലെ ദീര്‍ഘകാല അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനും സഹായകമാകും.