IM Special

ശിവപ്രിയ സുരേഷ്, ഖത്തറിന്റെ സ്വന്തം ഗായിക

ഡോ. അമാനുല്ല വടക്കാങ്ങര

വശ്യ സുന്ദരമായ ആലാപന ശൈലിയിലൂടെ സംഗീതലോകത്തിന്റെ ഹൃദയം കവര്‍ന്ന ശിവ പ്രിയ സുരേഷ്, ഖത്തറിന്റെ സ്വന്തം ഗായികയാണ്. ചെറുപ്രായത്തിലേ ഖത്തറിലെ വേദികളില്‍ നിറഞ്ഞുനില്‍ക്കുന്ന ബിര്‍ള പബ്‌ളിക് സ്‌ക്കൂളിലെ എട്ടാം ക്‌ളാസുകാരിയായ ഈ ഗായികക്ക് ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെ നിറമുള്ള സ്വപ്‌നങ്ങളുണ്ട്.

കണ്ണൂര്‍ സ്വദേശികളായ സുരേഷിന്റേയും മജ്ഞുഷയുടെ മൂന്ന് മക്കളില്‍ രണ്ടാമത്തവളായ ശിവപ്രിയ ഒന്നാം ക്‌ളാസ് മുതല്‍ തന്നെ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ സംഗീതം അഭ്യസിക്കുന്നുണ്ട്. ശിവ പ്രിയയുടെ മൂത്ത സഹോദരി ശ്രീ ലക്ഷ്മി നൃത്തത്തിലും ഇളയ അനുജന്‍ വിഷ്ണു ദേവ് ആര്‍ട്ടിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഖത്തര്‍ പെട്രോളിയത്തിലെ ഉദ്യോഗസ്ഥനായ സുരേഷും ഖത്തര്‍ കെന്‍സില്‍ ജോലി ചെയ്യുന്ന മജ്ഞുഷയും മൂന്ന് കുട്ടികള്‍ക്കും അവരുടെ അഭിനിവേശം പിന്തുടരുന്നതിനുള്ള സാമൂഹ്യപരിസരമൊരുക്കിയാണ് വിവിധ മേഖലകളില്‍ വളരാനുള്ള വഴികാണിച്ചത്.

ആലപ്പുഴ മുഹമ്മ സ്വദേശി വിനീത് മോഹനാണ് ശിവപ്രിയയെ ഒരു നല്ല ഗായികയാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. സ്‌ക്കൂളിലെ എല്ലാ അധ്യാപകരും ഈ കൊച്ചുമിടുക്കിയ നന്നായി പ്രോല്‍സാഹിപ്പിച്ചവരാണ്. സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ എ.പി. ശര്‍മ, വൈസ് പ്രിന്‍സിപ്പല്‍ രാജേഷ് പിള്ള, ആര്‍ട് അധ്യാപകനായ രജിന്റ്, മ്യൂസിക് അധ്യാപകന്‍ മാര്‍ഷല്‍ ഡി സില്‍വ, മലയാളം അധ്യാപകന്‍ ഷിജു എന്നിവരുടെ പിന്തുണയും പ്രോല്‍സാഹനവും നന്ദിയയോടെ മാത്രമേ ഓര്‍ക്കാനാകൂ. ജീവിതത്തില്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതൊക്കെയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും അനുഗ്രഹാഷിസുകളോടെയാണെന്നാണ് ശിവപ്രിയ കരുതുന്നത്.

ഒന്നാം ക്‌ളാസ് മുതല്‍ തന്നെ സ്‌ക്കൂളിലെ വ്യത്യസ്ത മല്‍സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം നേടിയ ശിവപ്രിയ സ്‌ക്കൂളിന്റെ കലാതിലകം പട്ടം ചൂടിയിട്ടുണ്ട്. കര്‍ണാടിക്, വെസ്‌റ്റേണ്‍ മ്യൂസിക്, ലൈറ്റ് മ്യൂസിക് എന്നീ ഇനങ്ങളിലാണ് ശിവപ്രിയ മുഖ്യമായും ശ്രദ്ധകേന്ദ്രീകരിച്ചത്.

ആറാം ക്‌ളാസില്‍ പഠിച്ചുകൊണ്ടിരിക്കെ സംഗീത രംഗത്തെ മികവിന് ബിര്‍ള പബ്‌ളിക് സ്‌ക്കൂള്‍ ശിവപ്രിയയെ പ്രത്യേകം ആദരിച്ചിരുന്നു.

ഏഷ്യാനെറ്റ് റേഡിയോ സംഘടിപ്പിച്ച ഏഷ്യാനെറ്റ് ഓണവിരുന്ന്, മാധ്യമം – മീഡിയ വണ്‍ സംഘടിപ്പിച്ച ചിത്രവര്‍ഷങ്ങളില്‍, ഗാന്ധാര ആര്‍ട്‌സ് സഫാരി മാളുമായി ചേര്‍ന്ന് സംഘടിപ്പിച്ച കുട്ടിപ്പാട്ടുകാര്‍ എന്നീ മല്‍സരങ്ങളില്‍ ഒന്നാം സമ്മാനം നേടിയാണ് ഈ കൊച്ചുഗായിക ഖത്തറിലെ സംഗീതാസ്വാദകരെ ഞെട്ടിച്ചത്. ഐ.സി.സി. സംഘടിപ്പിച്ച ഇന്റര്‍സ്‌ക്കൂള്‍ മല്‍സരങ്ങളിലും പലതവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഈയിടെ വേള്‍ഡ് മലയാളി കൗണ്‍സില്‍ 65 രാജ്യങ്ങളിലായി നടത്തിയ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ക്‌ളാസിക്കല്‍ സംഗീതത്തിലും സിനിമാറ്റിക് സോങ് വിഭാഗത്തിലും ഒന്നാം സ്ഥാനം ശിവപ്രിയക്കായിരുന്നു.

അച്ഛനും അമ്മയുമാണ് മിക്കപ്പോഴും പാട്ടുകള്‍ തെരഞ്ഞെടുക്കുന്നത്. അമ്മയും ചേച്ചിയും പാടുന്നത് കേട്ട് ആവശ്യമായ തിരുത്തുകള്‍ നിര്‍ദേശിക്കും. വീട്ടില്‍ നന്നായി പ്രാക്ടീസ് ചെയ്ത ശേഷമേ വേദികളില്‍ പാടാറുള്ളൂ. ഇതിനകം നൂറിലധികം പൊതുവേദികളില്‍ ഈ എട്ടാം ക്‌ളാസുകാരി പാടിയെന്നറിയുമ്പോള്‍ സംഗീതവഴിയിലെ ശിവപ്രിയയുടെ സഞ്ചാരം ഏവരേയും വിസ്മയിപ്പിക്കും. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, അറബിക്, ബലൂഷി ഭാഷകളില്‍ പാടിയിട്ടുണ്ട്

ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കായി വിവിധ സന്ദര്‍ഭങ്ങളില്‍ സംഘടിപ്പിക്കാറുള്ള പരിപാടികളിലെ നിത്യ സാന്നിധ്യമാണ് ശിവപ്രിയ.

ജാസി ഗിഫ്റ്റ്, സ്റ്റീഫന്‍ ദേവസ്യ, ഇശാന്‍ ദേവ്, അഭിജിത് കൊല്ലം, കാവാലം ശ്രീകുമാര്‍, വയലാര്‍ ശരത് ചന്ദ്ര വര്‍മ, വിദ്യാധരന്‍ മാസ്‌ററ്റര്‍ എന്നിവരോടൊപ്പം വേദി പങ്കെടുവാന്‍ അവസരം ലഭിച്ചത് തന്റെ സംഗീത ജീവിതത്തിലെ ഭാഗ്യമായാണ് കരുതുന്നത്.

ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച അന്തിമാനത്തമ്പിളി എന്ന ആല്‍ബത്തിലെ, അന്തിമാനത്തമ്പിളിപോലെ ചന്തമുള്ള പെണ്ണേ എന്ന മനോഹരമായ ടൈറ്റില്‍ സോംഗ് സലീം പാവറട്ടിയോടൊപ്പം ചേര്‍ന്ന് ആലപിച്ച് ശിവപ്രിയ അനശ്വരമാക്കിയത് സഹൃദയലോകത്തിന്റെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ജാസി ഗിഫ്റ്റിനോടൊപ്പം പാടിയ എന്തേ, നിത്യം സുജൂദ്, ഓര്‍മയിലെന്നും, ഈദോണം പറയാതെ, നാഥവസന്തം, എന്റെ സ്വാമിയാം ധര്‍മദണ്ഡകന്‍, കൊയ്ത്തുകഴിഞ്ഞെടി പെണ്ണെ, എന്ന് തുടങ്ങി 14 മലയാളം, ഒരു ഹിന്ദി, ഒരു ബലൂഷിയടക്കം 18 ആല്‍ബത്തില്‍ പാടിയിട്ടുണ്ട്.

ഖത്തറിലെ കലാ സാമൂഹ്യ രംഗങ്ങളിലെ നിരവധി പേരുടെ പിന്തുണയും പ്രോല്‍സാഹനവും തനിക്ക് പ്രചോദനമായതായി ശിവപ്രിയ ഓര്‍ക്കുന്നു. ഐ.സി.സി. പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍, സംഗീത സംവിധായകന്‍ അന്‍ഷാദ് തൃശൂര്‍, മാപ്പിള കലാ അക്കാദമിയിലെ മുഹ്‌സിന്‍ തളിക്കുളം, ദോഹ വേവ്‌സ്് ചെയര്‍മാന്‍ മുഹമ്മദ് ത്വയ്യിബ്, ഗായകന്‍ സലീം പാവറട്ടി, മെഹ്ഫില്‍ ദോഹയിലെ ഹിദായത്ത്, സൗണ്ട് എഞ്ചിനീയര്‍ സലീം, ഡോ. അനൂപ്, സുരേഷ് ബാബു പണിക്കര്‍, റാഫി, റഫീഖ് പോക്കാക്കി, മുരളി മഞ്ഞളൂര്‍, രതീഷ് മാത്രടന്‍, അന്‍വര്‍ കണ്ണൂര്‍ എന്നിവര്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

ജീവിതത്തില്‍ ഒരു ഐ.എ.എസുകാരിയാവുകയാണ് തന്റെ സ്വപ്‌നമെന്ന് വ്യക്തമാക്കിയ ശിവ പ്രിയ പാട്ടിനെ തന്റെ പാഷനായി കൊണ്ടു നടക്കാനാണ് ആഗ്രഹിക്കുന്നത്. ജീവിതത്തിലെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മനസിന് കുളിരുപകരുന്ന ദിവ്യ ഔഷധമായ സംഗീതത്തെ മാനവ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും വാടാമലരുകള്‍ വിരിയിക്കുവാന്‍ പ്രയോജനപ്പെടുത്താനാകുമെന്നും ഈ കൊച്ചുഗായിക അടയാളപ്പെടുത്തുന്നു.

Related Articles

Back to top button
error: Content is protected !!