IM SpecialUncategorized

കഥകളിലൂടെ തലമുറകളെ കയ്യിലെടുക്കാം

അമാനുല്ല വടക്കാങ്ങര

കഥകള്‍ കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കൂട്ടുകുടുംബ സംവിധാനം നിലനിന്നിരുന്ന കാലത്ത് കഥ പറയുന്ന മുത്തശ്ശിമാര്‍ കേരളീയ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. ന്യൂക്‌ളിയര്‍ കുടുംബങ്ങള്‍, നഗരവല്‍ക്കരണം, ഫ്‌ളാറ്റ് സംസ്‌കാരം, സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ കുടുംബാംന്തരീക്ഷങ്ങള്‍ മാറിയിരിക്കുന്നു. ഇന്ന് നമുക്ക് കഥ പറയുന്ന മുത്തശ്ശിമാരില്ല. യുവ രക്ഷിതാക്കള്‍ക്കാകട്ടെ ഒന്നുകില്‍ പറയാന്‍ പറ്റുന്ന കഥകളറിയില്ല, അല്ലെങ്കില്‍ അതിനുള്ള സമയവും സന്ദര്‍ഭവുമില്ല . അങ്ങനെ പലപ്പോഴും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ഒന്നോ രണ്ടോ വാക്കുകളിലൊതുങ്ങുന്നു. പരസ്പരം സംസാരിക്കുവാന്‍ വിഷയങ്ങളില്ലാത്തതിനാലോ താല്‍പര്യമില്ലാത്തതിനാലോ ഓരോരുത്തരും മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റേയും മായികലോകത്ത് അഭിരമിക്കുകയും ജീവിതം യാന്ത്രികമായി മാറുകയും ചെയ്യുന്നു. പങ്കുവെക്കേണ്ട വികാരങ്ങളും ആശയങ്ങളും ശരിയായ രീതിയില്‍ ലഭിക്കാത്തതിന്റെ പ്രയാസങ്ങള്‍ എല്ലാ രംഗത്തും പ്രകടമാണ് .
ഈ പശ്ചാത്തലത്തിലാണ് പ്രശസ്ത ട്രെയിനറും കഥ പറച്ചില്‍കാരനുമായ നിസാര്‍ പട്ടുവത്തിന്റെ ഒരു കഥ സൊല്ലട്ടുമാ എന്ന സവിശേഷ പ്രോഗ്രാം ശ്രദ്ധേയമാകുന്നത്. ഒരു മണിക്കൂറുകൊണ്ട് പത്ത് മുപ്പത് കഥകള്‍ ആറ്റിക്കുറുക്കി സഹൃദയ സമക്ഷം അദ്ദേഹം സമര്‍പ്പിക്കുമ്പോള്‍ ആരും കാത് കൂര്‍പ്പിച്ചിരിക്കും.

സദസ്സിനനുസരിച്ച കഥകള്‍ കോര്‍ത്തിണക്കി ഏറെ വൈകാരിക തലങ്ങളോടെ നിസാര്‍ പറയുന്ന ഓരോ കഥയും കേള്‍വിക്കാരന്റെ കാതുകളിലല്ല ഹൃദയങ്ങളിലാണ് സ്ഥാനം പിടിക്കുന്നത്. വലിയ ഉദ്‌ബോധനങ്ങളും പ്രഭാഷണങ്ങളുമൊന്നുമില്ലാതെ മികച്ച ആശയങ്ങളും ചിന്തകളും ഓരോരുത്തരിലും സന്നിവേശിപ്പിക്കുന്നു എന്നിടത്താണ് നിസാറിന്റെ കഥ പറച്ചില്‍ സാര്‍ഥകമാകുന്നത്. വായിച്ച കഥകളും നിരീക്ഷിച്ച ജീവിത യാഥാര്‍ഥ്യങ്ങളും അനുഭവങ്ങളും മാത്രമല്ല ജീവിത കഥകളും സാഹിത്യ കഥകളുമൊക്കെ കോര്‍ത്തിണക്കുന്ന കഥ പറച്ചില്‍ വൈവിധ്യമാര്‍ന്ന തലങ്ങളിലേക്കാണ് ആസ്വാദകരെ കൊണ്ടുപോകുന്നത്. ആയിരത്തൊന്ന് രാവുകളും ഈസോപ്പ് കഥകളുമൊക്കെ ഇന്നും വായനക്കാരേയും കേള്‍വിക്കാരേയും വിസ്മയിപ്പിക്കുന്നത് കഥയുടെ കരുത്താണ് അടയാളപ്പെടുത്തുന്നത്.

കഥ പറച്ചില്‍ പുതുതലമുക്ക് കൈമോശം വന്ന കലയാണെന്നും സ്‌നേഹവും ചേര്‍ത്ത് വെക്കലും അതിലൂടെ അനായാസം സാദ്ധ്യമാണെന്നുമാണ് കഴിഞ്ഞ 4 വര്‍ഷത്തെ കഥ പരച്ചില്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിസാര്‍ പറയുന്നത്. പലപ്പോഴും ജീവിതത്തിന്റെ വ്യത്യസ്തമായ വൈകാരിക തലങ്ങള്‍ അനുഭവിക്കാനാവുക കഥകളിലൂടെയാണ് . മനുഷ്യനിലെ വൈകാരികമായ എല്ലാ ഹോര്‍മോണുകളേയും ഉത്തേജിപ്പിക്കാനാകുന്ന സവിശേഷമായ ഒരു കലയാണ് കഥ.

ഉപദേശങ്ങള്‍ മിക്കവര്‍ക്കും ഇഷ്ടമായെന്ന് വരില്ല. എന്നാല്‍ മൂല്യാധിഷ്ഠിതമായ കഥകള്‍ പ്രചോദിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. കുട്ടികളെ മാറ്റുവാനും നല്ല ശീലമുള്ളവരാക്കി തീര്‍ക്കുവാനും ഏറ്റവും ഫലപ്രദമായ മാര്‍ഗം നല്ല കഥകള്‍ പറഞ്ഞു കൊടുക്കുകയാണെന്ന് വടകര തിരുവള്ളൂര്‍ പഞ്ചായത്തിലുണ്ടായ ഒരനുഭവം വിവരിച്ച് നിസാര്‍ പറഞ്ഞു. നിത്യവും ഓരോ കഥ എന്ന ഒരു പ്രൊജക്ട് നടപ്പാക്കിയ സ്‌കൂളുകളില്‍ ഫുഡ് വേസ്റ്റ് പൂര്‍ണമായും ഒഴിവാക്കാനായത് കഥകളിലൂടെയായിരുന്നു. വിശപ്പിന്റെ വിവിധ തലങ്ങളെ അനാവരണം ചെയ്യുന്ന ഏതാനും കഥകളിലൂടെ കുട്ടികള്‍ ഭക്ഷണം പാഴാക്കുന്നത് നിര്‍ത്തുക മാത്രമല്ല അതിനെതിരെയുള്ള പോരാളികളായി മാറുകയും ചെയ്തു. നാം പാഴാക്കുന്ന ഭക്ഷണം മറ്റാരുടെയൊക്കെയോ വിശപ്പ് മാറ്റാനുള്ള വകയാണെന്ന തിരിച്ചറിവ് കുട്ടികളിലുണ്ടാക്കിയ മാറ്റം അത്ഭുതകരമായിരുന്നു.

സ്‌നേഹം, ആര്‍ദ്രത, കാരുണ്യം, ദയ, വിനയം, സഹകരണം തുടങ്ങി നിരവധി വികാരങ്ങളെ പ്രായോഗികമായി ബോധ്യപ്പെടുത്താന്‍ കഥകള്‍ക്കാകും. ജീവിതത്തിന്റെ ശരിയായ അര്‍ഥം തിരിച്ചറിയാനും ദൗത്യം പിന്തുടരാനും കഥകള്‍ പ്രചോദനമാകും. മലയാളി കുടുംബങ്ങള്‍ക്ക് മൂല്യവത്തായ കഥകളിലൂടെ ക്രിയാത്മക മേഖലകളിലും കുടുംബാന്തരീക്ഷത്തിലും വലിയ മാറ്റമുണ്ടാക്കാനാകുമെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു ദൗത്യവുമായി ഇറങ്ങിത്തിരിക്കുവാന്‍ പ്രേരകമായതെന്ന് നിസാര്‍ പട്ടുവം പറഞ്ഞു.

വിവിധ തരത്തിലുള്ള പരിശീലന പരിപാടികളുമായി നിരക്കിലായിരുന്ന നിസാര്‍ കോവിഡ് കാലത്താണ് കഥകളുടെ സ്വാധീനവും സാമൂഹ്യ പ്രസക്തിയും തിരിച്ചറിയുന്നത്. തുടര്‍ന്ന് രൂപീകരിച്ച സ്റ്റോറി ടെല്ലേര്‍സ് ക്ളബ്ബിന് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഓണ്‍ ലൈന്‍ പരിപാടിയില്‍ പങ്കെടുത്ത നിരവധി പ്രവാസികളില്‍ നിന്നാണ് പ്രവാസ ലോകത്ത് കഥ പറച്ചിലിന് വലിയ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞത്. കഥകള്‍ കേവലം വിനോദമെന്നതിലുപരി കുട്ടികളെ നവീകരിക്കുന്നതിനും മൂല്യാധിഷ്ടിത ജീവിതം പരിശീലിപ്പിക്കുന്നതിനും ഏറെ സഹായകമാകുമെന്നതാണ് അനുഭവം.

കഥകള്‍ പല തരത്തിലുണ്ട്. തെരഞ്ഞെടുക്കുന്ന കഥകള്‍ ആശയ തലത്തിലും മൂല്യത്തിലും മികച്ചതാകുമ്പോള്‍ മനുഷ്യരെ മാറ്റിമറിക്കുന്ന വിസ്മയമാണ് കഥകളിലൂടെ സംഭവിക്കുക. കുട്ടികളില്‍ ഉണ്ടാവണമെന്നാഗ്രഹിക്കുന്ന എല്ലാ നല്ല ഗുണങ്ങളും കഥകളിലൂടെ പകര്‍ന്ന് നല്‍കാനാകും.

കുടുംബം നാട്ടിലുള്ള പ്രവാസികള്‍ക്കാണ് കഥകള്‍ ഏറെ ഫലം ചെയ്യുക. പലപ്പോഴും ഫോണ്‍ ചെയ്യുമ്പോള്‍ രക്ഷിതാക്കള്‍ക്കും മക്കള്‍ക്കും വിഷയ ദാരിദ്ര്യമുണ്ടായേക്കാം. എന്നാല്‍ നിത്യവും ഓരോ കഥകള്‍ പങ്ക് വെക്കുമ്പോള്‍ വിഷയ ദാരിദ്ര്യമുണ്ടാവില്ലെന്ന് മാത്രമല്ല ആശയവിനിമയം കൂടുതല്‍ ഹൃദ്യമാവുകയും ചെയ്യും.
ഏത് രംഗത്തുള്ളവര്‍ക്കും പരീക്ഷിക്കാവുന്ന ഒന്നാണ് കഥ പറച്ചില്‍. സ്വന്തം വളര്‍ച്ചക്കും സമൂഹത്തിന്റെ വളര്‍ച്ചക്കും സഹായകമാകുന്ന സര്‍ഗസഞ്ചാരമാണ് കഥകള്‍ അനായാസമാക്കുക.

സ്റ്റോറി ടെല്ലിങ് എക്സ്പീരിയന്‍സ് ചെയ്യുന്നതിനോടൊപ്പം ക്ലാസ് മുറികളും, സംസാരവും, പ്രസംഗങ്ങളുമൊക്കെ കഥ കൊണ്ട് അലങ്കരിക്കാവുന്ന നൂതനമായ പദ്ധതിയാണ് നിസാര്‍ പട്ടുവം മുന്നോട്ടുവെക്കുന്നത്. കഥ മാത്രം പറഞ്ഞ് കുട്ടികളുടെ ഭാവനയും ചിന്തയും വികസിപ്പിക്കാനവസരം നല്‍കുന്ന പദ്ധതിയാണ് നിസാര്‍ നടപ്പാക്കുന്നത്.
കഥകളുടെ കഥയും കുഞ്ഞു കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്ന ജീവിതങ്ങളുടെ കഥയുമൊക്കെ പറയുന്നതിലൂടെ വലിയൊരു സാംസ്‌കാരിക പ്രവര്‍ത്തനമാണ് സംഭവിക്കുകയെന്നാണ് സ്റ്റോറി ടെല്ലിംഗ് ക്‌ളബ്ബ് അടിവരയിടുന്നത്.

പാശ്ചാത്യ രാജ്യങ്ങളിലൊക്കെ സ്റ്റോറി ടെല്ലിംഗ് എന്നത് അംഗീകൃതമായ ഒരു പ്രൊഫഷനാണ് . കഥ പറച്ചിലുകാര്‍ പാര്‍ക്കുകളിലും കടലോരങ്ങളിലും ലൈബ്രറികളിലുമൊക്കെ കാണാം. എന്നാല്‍ മലയാളി സമൂഹത്തില്‍ ഈ രീതിക്ക്് വലിയ സാധ്യതയുണ്ടെന്ന കാര്യം ഇതുവരേയും സമൂഹം തിരിച്ചറിഞ്ഞിട്ടില്ല.

കുട്ടികള്‍ക്ക് മാത്രമല്ല കുടുംബങ്ങള്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ കഥകള്‍ വളരെ ഗുണം ചെയ്യും. കാര്യങ്ങള്‍ ലളിതമായും വ്യക്തമായും അവതരിപ്പിക്കാനാകുമെന്നതാണ് കഥ പറച്ചിലിന്റെ ഗുണം. പേര്‍സണല്‍ ബ്രാന്‍ഡിംഗിനും കമ്പനി ബ്രാന്‍ഡിംഗിനുമൊക്കെ കഥ പറച്ചില്‍ ഗുണം ചെയ്യും.

ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ ജീവിത കഥകള്‍ എല്ലാതരം ആളുകള്‍ക്കും ഒരു പോലെ പ്രചോദനമാണ് . വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും സാധാരണക്കാരുമൊക്കെ അദ്ദേഹത്തിന്റെ ജീവിത കഥകളില്‍ കടന്നുവരുന്നു. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും സവിശേഷമായ നിയോഗമുണ്ടെന്നും ആ നിയോഗങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിലൂടെ ജീവിതവിജയം കണ്ടെത്താമെന്നുമാണ് ആ കഥകള്‍ നമ്മോട് പറയുന്നത്.

ജീവിതം ധന്യമാകുന്നത് നമ്മെ കൊണ്ട് മറ്റാര്‍ക്കെങ്കിലുമൊക്കെ എന്തെങ്കിലും പ്രയോജനമുണ്ടാകുമ്പോഴാണ് . എന്നും സന്തോഷമുണ്ടാവണമെങ്കില്‍ മറ്റുള്ളവരെ സഹായിക്കണമെന്ന് പറയുന്നത് ഈ അര്‍ഥത്തിലാണ് . മറ്റാര്‍ക്കൊക്കെയേ വേണ്ടി ജീവിക്കാന്‍ കുറേ ആളുകളുള്ളതുകൊണ്ടാണ് ഈ ലോകം തന്നെ നിലനില്‍ക്കുന്നത്. ഇത്തരം സുപ്രധാനമായ സന്ദേശങ്ങളൊക്കെ ലളിതമായ കഥകളിലൂടെ ബോധ്യപ്പെടുത്താനാകുമെന്ന് വിവിധ സ്ഥലങ്ങളിലെ തന്റെ അനുഭവം വിശദീകരിച്ച് നിസാര്‍ പറയുന്നു .

ജീവിതത്തില്‍ എന്നും പുതിയ പരീക്ഷണങ്ങള്‍ നടത്തിയാണ് നിസാര്‍ പട്ടുവം ശ്രദ്ധേയനായത്. കേവലം 18 വയസ്സില്‍ തന്നെ ചെറിയ പരിശീലന പരിപാടികള്‍ അവതരിപ്പിച്ച അദ്ദേഹം ഏകദേശം ആയിരത്തി ഇരുനൂറോളം പരിശീലന പരിപാടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ട്രെയിനിംഗും കഥ പറച്ചിലും പാഷനായി കൊണ്ടുനടക്കുന്ന ഈ ചെറുപ്പക്കാരന്റെ ഓണ്‍ ലൈന്‍ കഥ പറച്ചില്‍ പരിപാടികള്‍ ഏറെ പ്രചാരം നേടിക്കഴിഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് പട്ടുവം സ്വദേശിയായ നിസാര്‍ പ്രവാസ ലോകത്തേക്ക് വരുന്നത് പ്രവാസികള്‍ക്കാവശ്യമായ നൂറ് കണക്കിന് കഥകളുമായാണ്. കഥകളും ആശയങ്ങളും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ ഒരു പദ്ധതിയാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. നുസൈബയാണ് ഭാര്യ. 4 വയസ്സുകാരന്‍ സിയാന്‍ അഹ് മദ് മകനാണ്.

Related Articles

Back to top button
error: Content is protected !!