Breaking NewsUncategorized

കോവിഡിന്റെ പുതിയ വകഭേദമായ ഇജി.5 ഖത്തറില്‍ കണ്ടെത്തി


അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡിന്റെ പുതിയ വകഭേദമായ ഇജി.5 ഖത്തറില്‍ കണ്ടെത്തി. ‘EG.5’ എന്ന് വിളിക്കപ്പെടുന്ന കൊറോണ വൈറസിന്റെ (കോവിഡ് -19) പുതിയ ഉപമ്യൂട്ടന്റിന്റെ (കോവിഡ് -19) പരിമിതമായ കേസുകളുടെ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 31 ന് പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ലളിതമാണെന്നും ഈ ഘട്ടത്തില്‍ ആശുപത്രി അഡ് മിഷന്‍ ആവശ്യമില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവധി ചിലവഴിച്ച് ന്ിത്യവും ആയിരക്കണക്കിനാളുകള്‍ ഖത്തറില്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ കോവിഡ് -19 ന്റെ പുതിയ വകഭേദങ്ങളെക്കുറിച്ചുള്ള പകര്‍ച്ചവ്യാധി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ സൂചിപ്പിച്ചു.

ഈ മാസം ആദ്യം, ലോകാരോഗ്യ സംഘടന EG.5 എന്ന് വിളിക്കപ്പെടുന്ന കോവിഡ് -19 ന്റെ പുതിയ ഉപ-മ്യൂട്ടന്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവരെ ഗള്‍ഫ് മേഖല ഉള്‍പ്പെടെ 50 ലധികം രാജ്യങ്ങളില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

EG.5 വേരിയന്റിന് പുറമേ, മറ്റൊരു വകഭേദം, BA.2.86, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, ഇംഗ്ലണ്ട്, ഡെന്‍മാര്‍ക്ക് എന്നിവയുള്‍പ്പെടെ പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുമ്പത്തെ വൈറസില്‍ നിന്ന് വ്യത്യസ്തമായ ഒന്നിലധികം ജനിതക വ്യതിയാനങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഈ വകഭേദം ഗുരുതരമാകാം.

എല്ലാവരും വിശിഷ്യാ ഉമ്മ്യൂണിറ്റി കുറഞ്ഞവര്‍ ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ പതിവായി വൃത്തിയാക്കുക, ആളുകള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കുക തുടങ്ങിയ സാധാരണ മുന്‍കരുതലുകള്‍ പിന്തുടരുവാന്‍ പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നു.

കോവിഡ് -19 ലക്ഷണങ്ങളുള്ള ആളുകള്‍ അണുബാധ പരിശോധനയ്ക്ക് വിധേയരാകാനും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കില്‍ ചികിത്സ തേടാനും മന്ത്രാലയം ശുപാര്‍ശ ചെയ്തു. പനി 38 ഡിഗ്രി സെല്‍ഷ്യസിനോ അതില്‍ കൂടുതലോ ആവുക, വിറയല്‍, ക്ഷീണവും ശരീരവേദനയും, നെഞ്ചുവേദനയോടൊപ്പമുള്ള ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ വൈദ്യപരിശോധനയും സാധ്യമായ ചികിത്സാ പ്രോട്ടോക്കോളും തേടാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരും വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!