Breaking News

കോവിഡ് വാക്‌സിനുകള്‍ ഗുരുതരമായ അണുബാധ തടയും . ഡോ. അല്‍ ഖാല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് വാക്‌സിനുകള്‍ ഗുരുതരമായ അണുബാധ തടയുമെന്നതിന് പ്രാദേശികവും അന്തര്‍ദേശീയവുമായ ക്ലിനിക്കല്‍ തെളിവുകളുണ്ടെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ബൂസ്റ്റര്‍ ഡോസുകള്‍ ഏറെ ഫലപ്രദമാണെന്നാണ് ഖത്തറിലും ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും നടത്തിയ ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ കാണിക്കുന്നുവെന്ന് നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധികളുടെ തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.


നേരിയതോ മിതമായതോ ആയ അണുബാധയ്ക്കെതിരെ 75 ശതമാനം പരിരക്ഷയും ഗുരുതരമായ അണുബാധയ്ക്കോ മരണത്തിനോ എതിരെ 90 ശതമാനത്തിലധികം പരിരക്ഷയുമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഈ ഉയര്‍ന്ന പ്രതിരോധശേഷി ഖത്തറിലെ കോവിഡ് ആശുപത്രി പ്രവേശനങ്ങളില്‍ പ്രതിഫലിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഏറ്റവും കഠിനമായ ലക്ഷണങ്ങള്‍ കാണിക്കുന്ന കോവിഡ് രോഗികളുടെ കാര്യം വരുമ്പോള്‍ വാക്‌സിനുകള്‍ നല്‍കുന്ന ഉയര്‍ന്ന പ്രതിരോധശേഷി വ്യക്തമാണ്. ഖത്തറില്‍ കോവിഡ് കാരണം അടുത്തിടെ ഏഴ് മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവരൊക്കെ വാക്‌സിനെടുക്കാത്തവരായിരുന്നു. അതുപോലെ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മിക്കവാറും രോഗികളും ഒന്നുകില്‍ വാക്സിനേഷന്‍ എടുക്കാത്തവരോ അല്ലെങ്കില്‍ രണ്ടാമത്തെ വാക്സിന്‍ എടുത്ത് 6 മാസം പിന്നിട്ടവരോ ആണ്. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച ആരും ഇതുവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് അല്‍ ഖാല്‍ വ്യക്തമാക്കി.

‘വാക്സിനേഷന്‍ എടുക്കുന്നത് വിശിഷ്യ ് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത് ഒമിക്രോണ്‍ അടക്കമുള്ള എല്ലാ കോവിഡ് വകഭേദങ്ങള്‍ക്കുമെതിരായ വ്യക്തിഗത പ്രതിരോധശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കും. അതിനാല്‍, രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 6 മാസം പിന്നിട്ടവരെല്ലാം ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണ് , അദ്ദേഹം കൂട്ടിച്ചേര്‍ത്തു.