Breaking News

വേള്‍ഡ് കപ്പ് കാണാന്‍ ജിദ്ദയില്‍ നിന്നും കാല്‍നടയായി ദോഹയിലേക്ക് പുറപ്പെട്ട സൗദി പൗരന്റെ യാത്ര പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര

ദോഹ. അയല്‍ രാജ്യമായ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകപ്പ് കാണാന്‍ ജിദ്ദയില്‍ നിന്നും കാല്‍നടയായി ദോഹയിലേക്ക് പുറപ്പെട്ട സൗദി പൗരന്റെ യാത്ര പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട് . സെപ്റ്റംബര്‍ 9 ന്, സൗദി സഞ്ചാരിയായ അബ്ദുല്ല അല്‍-സലാമിയാണ് ഏകദേശം രണ്ട് മാസമെടുക്കുന്ന ഖത്തറിലേക്കുള്ള സാഹസിക യാത്രയ്ക്ക് തുടക്കം കുറിച്ചത്.

ഈ യാത്രയില്‍ 1,600 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കുമെന്ന് അല്‍ സലാമി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞു.ദൈവത്തിന്റെ നാമത്തില്‍.. സാഹസികത ആരംഭിക്കട്ടെ.ജിദ്ദ കടലില്‍ നിന്ന് ദോഹ ഖത്തറിലേക്ക്’, തന്റെ യാത്രാനുഭവങ്ങള്‍ ദിവസേന രേഖപ്പെടുത്തുമെന്ന് അദ്ദേഹം പോസ്റ്റ് ചെയ്തു.

സെപ്റ്റംബര്‍ 15 ന്, സൗദി സാഹസികന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ തന്റെ യാത്രയുടെ തുടക്കം മുതല്‍ സ്‌നാപ്ചാറ്റില്‍ രേഖപ്പെടുത്തിയ വിവിധ സ്ഥലങ്ങളുടെയും സ്റ്റേഷനുകളുടെയും നിരവധി വീഡിയോകള്‍ പ്രസിദ്ധീകരിച്ചു.

ഒരു വീഡിയോയില്‍ അദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞു: ‘ഞാന്‍ ഈ കുപ്പിയില്‍ ചെങ്കടലിലെ വെള്ളം നിറയ്ക്കും, അറേബ്യന്‍ ഗള്‍ഫ് കടലിലേക്കുള്ള യാത്രയില്‍ ഞാനത് കൊണ്ടുപോകും.’

മറ്റൊരു വിഡിയോയില്‍ ഇങ്ങിനെ പറഞ്ഞു: ‘വ്യത്യസ്തവും വിചിത്രവുമായ ഒരു സാഹസികതയായിരിക്കും ഈ നടത്തം. ഓസ്‌ട്രേലിയ, മെക്‌സിക്കോ തുടങ്ങിയ മറ്റു നിരവധി രാജ്യങ്ങളില്‍ ഉണ്ടായ എന്റെ അനുഭവങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തം. കാരണം എന്റെ രാജ്യത്തിലൂടെയും നാട്ടുകാരുടെ ഇടയിലൂടെയുമാണ് ഞാന്‍ നടക്കുന്നത്. നിരവധി ഗോത്രങ്ങളെ കാണും.’

‘ഈ യാത്രയുടെ ഏറ്റവും ഭംഗിയുള്ള ദിവസം. ഞാന്‍ ഇന്ന് വിശുദ്ധ മക്കയിലാണ്,’ നാലാമത്തെ ദിവസം അദ്ദേഹം എഴുതി.

സൗദിയുടെയും ഖത്തറിന്റെയും ചെറിയ പതാകകള്‍ വഹിച്ചാണ് സലാമിയുടെ യാത്ര. രാത്രിയില്‍ ഉറങ്ങാന്‍ ചെറിയ ടെന്റും അല്‍ സലാമി തന്റെ ബാഗില്‍ കരുതിയിട്ടുണ്ട്.

യാത്രയുടെ രംഗങ്ങള്‍ ദിവസവും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

ഏകദേശം 60 ദിവസത്തിനുള്ളില്‍ ദോഹയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍-സലാമി പറഞ്ഞു. കാല്‍പന്തുകളിയാരാധകരില്‍ ഏറെ ആവേശം നിറച്ച് നവംബര്‍ 22 ന് ഉച്ചയ്ക്ക് 1 മണിക്ക് ലുസൈല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യ അര്‍ജന്റീനയെ നേരിടുമ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ ഈ സാഹസിക യാത്രികനുമുണ്ടാകും.

Related Articles

Back to top button
error: Content is protected !!