Archived Articles

ഖത്തറില്‍ വേള്‍ഡ് ഓഫ് ഫുട്‌ബോള്‍’ പ്രദര്‍ശനം സാംസ്‌കാരിക മന്ത്രി ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 ലോകകപ്പിന് വിസിലുയരുവാന്‍ 50 ദിവസങ്ങള്‍ മാത്രം ശേഷിക്കെ 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയത്തില്‍ ‘വേള്‍ഡ് ഓഫ് ഫുട്ബോള്‍’ പ്രദര്‍ശനം സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു.പ്രദര്‍ശനം 2023 ഏപ്രില്‍ 1 വരെ നീണ്ടുനില്‍ക്കും.

എക്സിബിഷന്റെ വിഭാഗങ്ങളെക്കുറിച്ചും ലോകകപ്പിന്റെ തുടക്കം മുതല്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കാനിരിക്കുന്ന പതിപ്പ് വരെയുള്ള ലോകകപ്പ് പ്രദര്‍ശനങ്ങളുടെ ചരിത്രത്തെക്കുറിച്ചും പ്രദര്‍ശനത്തിന്റെ ഒരു പര്യടനത്തിനിടെ സാംസ്‌കാരിക മന്ത്രി ശ്രദ്ധിച്ചു.

ഫുട്‌ബോളിന്റെ ആദ്യ ഉത്ഭവം മുതല്‍ ഫിഫ ലോകകപ്പ് സ്ഥാപിക്കുന്നത് വരെയുള്ള ചരിത്രത്തിലൂടെയുള്ള ഒരു യാത്രയിലേക്ക് എക്‌സിബിഷന്‍ അതിന്റെ സന്ദര്‍ശകരെ കൊണ്ടുപോകുന്നത്. അതുപോലെ തന്നെ സലോകമെമ്പാടുമുള്ള ജനങ്ങളൈ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഫുട്‌ബോളിന്റെ പങ്കും പ്രദര്‍ശനം അടയാളപ്പെടുത്തുന്നു.

ഫുട്‌ബോള്‍ ആരാധകര്‍ക്ക് മാത്രമല്ല, വ്യത്യസ്ത പ്രായത്തിലും സാംസ്‌കാരിക പശ്ചാത്തലത്തിലുമുള്ള എല്ലാ സന്ദര്‍ശകര്‍ക്കും ഈ പ്രദര്‍ശനം വേറിട്ട അനുഭവം സമ്മാനിക്കുമെന്ന് 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്‌പോര്‍ട്‌സ് മ്യൂസിയം പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍താനി പറഞ്ഞു. ആളുകളെ പരസ്പരം അടുപ്പിക്കുകയും അവര്‍ക്കിടയില്‍ ആശയവിനിമയത്തിന്റെ പാലങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന എല്ലാ കായിക ഇനങ്ങളിലും ഉള്‍ക്കൊള്ളുന്ന സുപ്രധാന പങ്കിനെ ഇത് എടുത്തുകാണിക്കും.

ഫുട്‌ബോള്‍ ലോകാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും ജനപ്രിയമായ ഗെയിമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കായികരംഗത്തെ പങ്കിനെ കുറിച്ച് സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കാന്‍ ഈ എക്‌സിബിഷന്‍ സഹായിക്കുമെന്നും 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്‌പോര്‍ട്‌സ് മ്യൂസിയം ഡയറക്ടര്‍ അബ്ദുല്ല അല്‍ മുല്ല പറഞ്ഞു. ഫുട്‌ബോള്‍, അവരുടെ സംസ്‌കാരങ്ങളുടെ വൈവിധ്യം ഉണ്ടായിരുന്നിട്ടും ആളുകളെ കൂടുതല്‍ അടുപ്പിക്കുന്നു.

ഫിഫ 2022 ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിന് പുറമേ സ്‌പോര്‍ട്‌സ് ഖത്തറില്‍ എത്രമാത്രം ജനകീയമാണെന്നും പ്രദര്‍ശനം എടുത്തുകാണിക്കുമെന്ന് അല്‍ മുല്ല ചൂണ്ടിക്കാട്ടി.

ഫുട്‌ബോള്‍ ഫോര്‍ ആള്‍;ആള്‍ ഫോര്‍ ഫുടബോള്‍, ദ റോഡ് ടു ദോഹ; ഹിസ്റ്ററി ഇന്‍ ദ മേക്കിംഗ്എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

ടൂര്‍ണമെന്റിലെ ഫുട്‌ബോള്‍, ഷൂസ്, സ്‌കാര്‍ഫുകള്‍, ടിക്കറ്റുകള്‍, പോസ്റ്ററുകള്‍, ഔദ്യോഗിക ചരക്കുകള്‍, മറ്റുള്ളവ എന്നിങ്ങനെയുള്ള വസ്തുക്കളും പുരാവസ്തുക്കളും ഉള്‍പ്പെടുത്തിയാണ് ‘ഹിസ്റ്ററി ഇന്‍ ദ മേക്കിംഗ് സംവിധാനിച്ചിരിക്കുന്നത്.

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണ തന്റെ പ്രസിദ്ധമായ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ ഗോള്‍ നേടിയപ്പോള്‍ ധരിച്ചിരുന്ന നീല ജഴ്‌സിയും പ്രദര്‍ശനത്തിലുണ്ട്. മെയ് മാസത്തില്‍ അന്നത്തെ റെക്കോര്‍ഡ് വിലയായ 8.93 മില്യണ്‍ ഡോളറിന് ലേലത്തില്‍ വിറ്റ നീല ജേഴ്സി, ദോഹ ആസ്ഥാനമായുള്ള മ്യൂസിയത്തിന് വായ്പ നല്‍കിയതാണ് .

1930ലെ ആദ്യ ലോകകപ്പ് ഫൈനലില്‍ കളിച്ച പന്ത്, കളിയുടെ നിയമങ്ങള്‍ നിശ്ചയിക്കുന്ന ആദ്യ രേഖാമൂലമുള്ള ഫുട്‌ബോള്‍ റൂള്‍സ് ഗൈഡ് തുടങ്ങിയവയും പ്രദര്‍ശനത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കൂടാതെ പ്രശസ്ത ബ്രസീലിയന്‍ കളിക്കാരനായ പെലെയുടെ വലതുകാലിന്റെ വെങ്കല മാതൃകയും കായികരംഗത്തെ ഏറ്റവും മികച്ച ചില താരങ്ങള്‍ ധരിച്ച്ിരുന്ന ജഴ്‌സികളും പ്രദര്‍ശനം സവിശേഷമാക്കും.

പ്രദര്‍ശിപ്പിച്ചിരിക്കുന്ന പുരാവസ്തുക്കളും സിനിമകളും ഫോട്ടോഗ്രാഫുകളും വിവിധ പ്രാദേശിക, അന്തര്‍ദേശീയ സ്ഥാപനങ്ങളുടേതാണ്. അവയില്‍ ചിലത് കളക്ടര്‍മാരില്‍ നിന്ന് കടം വാങ്ങിയതാണ്. കൂടാതെ 3-2-1 ഖത്തര്‍ ഒളിമ്പിക്, സ്പോര്‍ട്സ് മ്യൂസിയം ഫുട്ബോള്‍ ശേഖരത്തില്‍ നിന്നുള്ള വസ്തുക്കളും പ്രദര്‍ശനത്തിലുണ്ട്.

യുണൈറ്റഡ് കിംഗ്ഡത്തിലെ നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയം, സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫിഫ മ്യൂസിയം, ഫ്രാന്‍സിലെ നാഷണല്‍ സ്‌പോര്‍ട്‌സ് മ്യൂസിയം എന്നിവയുള്‍പ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര പങ്കാളി മ്യൂസിയങ്ങളില്‍ വായ്പയെടുത്ത പ്രമുഖ ഭാഗങ്ങളും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരിക്കുന്നു.

ഖത്തറിലെയും ലോകമെമ്പാടുമുള്ള പ്രേക്ഷകരെയും ബന്ധിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ വര്‍ഷം മുഴുവനും ഖത്തറില്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ദേശീയ സാംസ്‌കാരിക പ്രസ്ഥാനമായ ഖത്തര്‍ ക്രിയേറ്റ്‌സ് ഇനീഷ്യേറ്റീവിന്റെ കുടക്കീഴിലാണ് പ്രദര്‍ശനം നടക്കുന്നത്.

ഖത്തറില്‍ താമസവിസയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. 16 വയസ്സിന് മുകളില്‍ പ്രായമുള്ള സന്ദര്‍ശകര്‍ക്ക് 50 റിയാലാണ് ടിക്കറ്റ് നിരക്ക്.രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് സന്ദര്‍ശസമയം.

Related Articles

Back to top button
error: Content is protected !!