IM Special

ഖത്തറിലെ റെസ്റ്റോറന്റിന് മുന്നിലെ മലയാളിയുടെ പച്ചക്കറി കൃഷി ശ്രദ്ധേയമാകുന്നു

അമാനുല്ല വടക്കാങ്ങര

റസ്റ്റോറന്റിന് മുന്നില്‍ പച്ചക്കറി കൃഷി ചെയ്ത് ള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് മാനേജര്‍ അലി വള്ളിയാട് ശ്രദ്ധേയനാകുന്നു. അബൂഹമൂറിലെ വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് മാനേജര്‍ വടകര വള്ളിയാട് അലിയാണ് തന്റെ ഹോട്ടലിന് മുന്നില്‍ പച്ചക്കറി കൃഷി ചെയ്ത് ശ്രദ്ധേയനാകുന്നത്. ഒരു പക്ഷേ ഖത്തറില്‍ ഇതുപോലെ കൃഷി സൗകര്യവും സംവിധാനവുമുള്ള ഏക റസ്‌റ്റോറന്റാകും ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്.

കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ള ഭക്ഷണസാധനങ്ങള്‍ നല്‍കി ജനകീയമായ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ വിവിധ ദേശക്കാരും ഭാഷക്കാരുമായ നിരവധി പേരാണ് നിത്യവും ഭക്ഷണം കഴിക്കാനെത്തുന്നത്. ഗള്‍ഫ് ഗാര്‍ഡനിലെ തിങ്കളാഴ്ചയിലെ ബൊഫെ ബ്രേക്ക് ഫാസ്റ്റ് ഏറെ പ്രചാരമുള്ളതാണ്. വിവിധ തരം ബിരിയാണികളും മീല്‍സും ഗ്രില്‍സുമൊക്കെ നല്‍കി ഭക്ഷണപ്രിയരുടെ കേന്ദമായി മാറിയ റസ്റ്റോറന്റിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ പച്ചക്കറികള്‍ വിളഞ്ഞുനില്‍ക്കുന്ന കാഴ്ച ഏറെ മനോഹരമാണ് .

കൃഷിയില്‍ തല്‍പരനായ അലി റസ്റ്റോറന്റിന് മുന്നില്‍ കൃഷി തുടങ്ങിയപ്പോള്‍ ഉപഭോക്താക്കള്‍ നിറഞ്ഞ മനസോടെയാണ് അത് സ്വീകരിച്ചത്. പലരും അതിന് മുന്നില്‍ നിന്നും ഫോട്ടോയെടുത്തു. ചിലരൊക്കെ അലിയോടൊപ്പം ഫോട്ടോ പിടിക്കാന്‍ താല്‍പര്യം കാണിച്ചു. വിദേശികള്‍ പോലും പലരും പച്ചപ്പിന്റെ മനോഹാരിത ആസ്വദിച്ചും അഭിനന്ദിച്ചും പ്രോല്‍സാഹനം നല്‍കിയപ്പേള്‍ അലിയുടെ കൃഷി കമ്പം കൂടുകയായിരുന്നു.

തിരക്ക് പിടിച്ച മാര്‍ക്കറ്റിന് മുന്നില്‍ പടര്‍ന്ന് നില്‍ക്കുന്ന പച്ചപ്പ് കുളിരേകുന്ന കാഴ്ചയാണ്. ഹരിത ഭംഗിയാസ്വദിക്കുന്ന തൊഴിലാളികളെ സ്വാഗതം ചെയ്തും ആവശ്യക്കാര്‍ക്ക്് പച്ചക്കറികള്‍ പറിച്ച് കൊടുത്തുമാണ് അവരുടെ സന്തോഷത്തോടൊപ്പം ചേര്‍ന്ന് അലി ജീവിതം മനോഹരമാക്കുന്നത്.

വെണ്ടക്ക, കയ്പക്ക, വഴുതനങ്ങ, ചെരങ്ങ തുടങ്ങിയവയൊക്കെ ഈ കൊച്ചു പച്ചക്കറി തോട്ടത്തില്‍ വിളഞ്ഞുനില്‍ക്കുന്നുണ്ട്. നടുവിലായി പൂത്തുനില്‍ക്കുന്ന ഒരു ചെറിയ മുരിങ്ങാമരവും. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുമായിവിരിഞ്ഞുനില്‍ക്കുന്ന ചില ചെടികളുമാകുമ്പോള്‍ തോട്ടത്തിന് ഭംഗിയേറുന്നു.

മനസ് വെച്ചാല്‍ എവിടേയും കൃഷിയിറക്കാമെന്നാണ് അലി പ്രായോഗികമായി തെളിയിക്കുന്നത്. കേവലമൊരു റസ്‌റ്റോറന്റ് മാനേജര്‍ എന്നതിനപ്പുറം സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ മേഖലയിലുമൊക്കെ സജീവ സാന്നിധ്യമായ അലിയുടെ മാതൃകാപരമായ മറ്റൊരു പ്രവര്‍ത്തനമാണ് ഈ കൃഷി എന്നുവേണം കരുതാന്‍ .

കൃഷി അലിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ്. നാട്ടിലും ചെടികളും പക്ഷികളുമൊക്കെ വളര്‍ത്തുന്നതില്‍ അലിയും മക്കളും ശ്രദ്ധിക്കാറുണ്ട്.

കൃഷിയെ വേണ്ട രൂപത്തില്‍ പരിചരിച്ചാല്‍ എവിടേയും നല്ല വിളവ് ലഭിക്കും. മക്കളെ താലോലിക്കുന്നതുപോലെ ചെടികളേയും താലോലിക്കണം. അവക്ക് വെളളവും വളവും നല്‍കിയും ശാരീരിക സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കുകയും ചെയ്യുമ്പോള്‍ മനസിനും ശരീരത്തിനും കുളിരുപകരുന്ന പച്ചപ്പ് വളര്‍ന്നു പന്തലിക്കുമെന്നാണ് അലി പറയുന്നത്.

Related Articles

Back to top button
error: Content is protected !!