വിഷു വിചാരം

രൺജിത്ത് ചെമ്മാട്
ഓർമ്മകളിലൂടെ സഞ്ചരിക്കുന്ന
ഒരു മഞ്ഞ പായ്ക്കപ്പലാണ് വിഷു.
കൊയ്ത്തുപാട്ടിന്റെ കാറ്റേറ്റ്
വിള സമൃദ്ധിയുടെ നിറവേറ്റ്…
കതിര് കൊത്തിയ കിളിപ്പാട്ടിൽ
വേനൽമഴയിലെ മൺമണത്തിൽ
കാലങ്ങളിലൂടെ ഒഴുകുന്ന മേട മാസം.
മുറ്റത്തിന്റെ കിഴക്കേയറ്റത്ത്
ഒരു മഞ്ഞക്കടലുണ്ട് .
മേടമാസത്തിലെ വേലിയേറ്റത്തിൽ
അടിവേരുകളിൽ നിന്ന് അലയടിച്ച്
അത് സുനാമി പോലെ ഉയരും.
ഇലയേത് തണ്ടേത്
തടിയേതെന്ന് തിരഞ്ഞു
കണ്ണ് മഞ്ഞളിച്ച കിളികൾ
വിഷുപ്പാട്ട് ഏറ്റു പാടും …
ശംഖുപുഷപ തേനുണ്ട വണ്ടുകൾ
നീല വിതാനങ്ങളിലെ
മഞ്ഞപ്രളയത്തിൽ
സ്വർണ്ണത്തരികളായ് ചിറകടിക്കും.
കൊയ്ത്തുപാടത്തിന്റെ
അരികു ചേർന്ന്
സ്വർണ്ണ വരമ്പുകളുണ്ടായിരുന്നു .
വിളഞ്ഞ കണി വെള്ളരിയ്ക്ക് മേൽ
സ്വർണ്ണ നിറമുള്ള ചെറുവണ്ടുകൾ
ഇരട്ടച്ചിറകിൽ നൃത്തം ചെയ്തിരുന്നു.
മേടമണ്ണിൻ വിടവുകൾ
വിളവേകാൻ സ്വയം കുതിർന്ന്
കണികാണാൻ കൺ തുറന്ന്
മഴയേൽക്കാൻ വാ തുറന്ന്
കോൺ-വനങ്ങൾക്കടിയിൽ നിന്ന്
ഗർഭഗൃഹത്തിലേയ്ക്ക് തിരിച്ചിറങ്ങി…
അകക്കെണിയിൽ പെട്ട ഒരു ജനത
സ്ക്രീനിലെ നീല വിതാനങ്ങളിൽ
മഞ്ഞ രാശിയിലുള്ള കണി കണ്ട്
പുതിയ കാലം അടയാളപ്പെടുത്തുന്നു


